Saturday, January 25, 2014

മക്കളെ കയറൂരി വിടാതിരിക്കുക

താന്‍ അധ്വാനിക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുന്നതും, ജീവിക്കുന്നതുപോലും തന്റെ മക്കള്‍ക്കു വേണ്ടിയാണ്‌' എന്നാണ്‌ മിക്ക മനുഷ്യരുടെയും ചിന്താഗതി. ഇത്‌ ആത്മാര്‍ഥവും സത്യസന്ധവുമായ നിലപാടുതന്നെയാണ്‌. മക്കളെപ്പോറ്റുക എന്നത്‌ ജന്തുസഹജമായ വികാരമാണ്‌; മാനവികതയുടെ അടയാളവും. സസ്‌തനികള്‍ മുലയൂട്ടിയും അല്ലാത്തവ ചികഞ്ഞും പെറുക്കിയും ആഹാരം നല്‌കിയും കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഇത്‌ ജന്തുസഹജ വാസന. തൊണ്ണൂറു കഴിഞ്ഞ ഒരു വൃദ്ധന്‌ തന്റെ എഴുപതു കഴിഞ്ഞ മകനോ മകളോ തന്റെ കുട്ടി തന്നെയാണ്‌. ഇത്‌ ജന്തുസഹജമല്ല, മാനവികതയാണ്‌. മനുഷ്യന്‍ തന്റെ മക്കളെ `വളര്‍ത്തി'ക്കൊണ്ടുവരുന്നു. എങ്ങനെ? അതൊരു പ്രധാന വിഷയമാണ്‌. മനുഷ്യനോളം പഴക്കമുള്ള ഒരു സമ്പ്രദായം. മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതില്‍ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ആധുനിക വിജ്ഞാനീയങ്ങളില്‍ `പാരന്റിംഗ്‌' ഒരു പ്രധാന വിഷയമാണ്‌. മക്കളെപ്പോറ്റാന്‍ പഠിപ്പിക്കണോ?!

നവജാത ശിശുക്കളെ അമ്മ മുലയൂട്ടുന്നു. അച്ഛന്‍ വേണ്ട സംരക്ഷണം നല്‌കുന്നു. കുടുംബം മൊത്തം സഹകരിക്കുന്നു. പിന്നീട്‌ ശൈശവം, ബാല്യം, കൗമാരം എന്നീ പ്രകൃതിപരമായ അവസ്ഥകളുടെ വിവിധ ഘട്ടങ്ങളിലൂടെ കുഞ്ഞുങ്ങള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക്‌ പരിചരണം ആവശ്യമാണ്‌. സമീകൃതാഹാരത്തിലൂടെ ക്രമപ്രവൃദ്ധമായ ശാരീരിക പോഷണം നടക്കുന്നു. കളികളും വ്യായാമങ്ങളും ആരോഗ്യം നിലനിര്‍ത്തുന്നു. വിദ്യാഭ്യാസത്തിലൂടെ അകക്കണ്ണ്‌ തുറക്കുന്നു. ഹൃദ്യമായ പെരുമാറ്റങ്ങളിലൂടെയും ഇടപഴകലിലൂടെയും അവരുടെ വ്യക്തിത്വം വികസിക്കുന്നു. മനുഷ്യന്റെ മാത്രം പ്രത്യേകതയായ കുടുംബവും ബന്ധങ്ങളും തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നു. ഇതിനൊക്കെ ഉപരിയായി ധര്‍മബോധവും സദാചാര മൂല്യങ്ങളും നല്‌കി അവരിലെ `യഥാര്‍ഥ മനുഷ്യന്‌' ഉയിരേകുന്നു. ഇങ്ങനെ ശരീരവും ബുദ്ധിയും മനസ്സും ആത്മാവും ഉള്ള ഒരു പൂര്‍ണ വ്യക്തിയായിത്തീരുന്ന കുട്ടി സമൂഹത്തിന്റെ അവിഭാജ്യഘടകമായ ഒരംഗം കൂടിയാണ്‌. ഇങ്ങനെ ഒരു മനുഷ്യനെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാവ്‌, പിതാവ്‌, കുടുംബങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗുരുനാഥന്മാര്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ക്കെല്ലാം പ്രത്യേകം പങ്കുകളുണ്ട്‌. ആ കുട്ടി പ്രായപൂര്‍ത്തിയും വിവേകവും എത്തിച്ചേരുമ്പോള്‍ അവന്‍/ അവള്‍ സ്വതന്ത്ര മനുഷ്യനായി മറ്റൊരു കുടുംബത്തിന്റെ ആരംഭം കുറിക്കുന്നു; ദാമ്പത്യത്തിലൂടെ.


യഥാര്‍ഥ മാര്‍ഗത്തിലൂടെയുള്ള ഈ പോക്കിന്‌ ഏതെങ്കിലും തരത്തില്‍ ഭംഗം നേരിട്ടാല്‍ ആ കുട്ടിയുടെ വ്യക്തിത്വത്തെ അത്‌ ബാധിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ച്‌ ആവശ്യാനുസരണം ക്രമീകരിക്കുന്നതില്‍ ദത്തശ്രദ്ധരാകേണ്ടത്‌ മാതാപിതാക്കളാണ്‌. അതുകൊണ്ടുതന്നെ പാരന്റിംഗ്‌ അഥവാ മാതാപിതാക്കളുടെ ദൗത്യം നിര്‍വഹിക്കല്‍ വളരെ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട കാര്യമാണ്‌. നമ്മുടെ `ഓമന'യെ നാം ലാളിക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്‌: `ഇവന്‍/ഇവള്‍ നാളെ ഈ സമൂഹത്തിന്റെ `ഓമന'യായിത്തീരേണ്ടതുണ്ട്‌.' ഇതു പക്ഷേ, പലരും മറക്കുകയാണ്‌. ജീവിതസാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളുടെ നൈരന്തര്യവും ചിലര്‍ക്ക്‌ തടസ്സമാകാറുണ്ട്‌. അജ്ഞതയോ കാര്യബോധമില്ലായ്‌മയോ ആണ്‌ മറ്റു ചിലര്‍ക്ക്‌ പ്രശ്‌നം. അഹന്തയും സ്വാര്‍ഥതയും സാമ്പത്തിക സുസ്ഥിതിയും കാരണമായി സമൂഹത്തെ മറക്കുന്ന രക്ഷിതാക്കളും ഉണ്ട്‌. അലംഭാവവും അനാസ്ഥയും മൂലം അവസരം പാഴായിപ്പോകുന്നവരുമുണ്ട്‌. ഇതിന്റെയൊക്കെ ഫലം വളരുന്ന തലമുറയുടെ ദിശാഭ്രംശമാണ്‌.
പ്രകൃതിപരമായ ഇസ്‌ലാം മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ഇളംതലമുറയെ എങ്ങനെ ബോധപൂര്‍വം കൈകാര്യം ചെയ്യാമെന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. മഹാനായ ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ ഇവ്വിഷയകമായ ഒരു ദര്‍ശനം വളരെ ചിന്തോദ്ദീപകമാണ്‌. ആദ്യത്തെ ഏഴു വര്‍ഷം നിങ്ങള്‍ മക്കളെ ലാളിക്കുക. അടുത്ത ഏഴുവര്‍ഷം അവര്‍ക്ക്‌ നിങ്ങള്‍ സംസ്‌കാരം പകര്‍ന്നുകൊടുക്കുക. അടുത്ത ഏഴു വര്‍ഷം നിങ്ങള്‍ അവരെ കൂട്ടുകാരാക്കുക. പിന്നീട്‌ നിങ്ങള്‍ക്കവരെ സ്വതന്ത്രരായി വിടാം.' നോക്കൂ എത്ര ഉന്നതമായ ദര്‍ശനം! കുട്ടിയുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നിലും മാതാപിതാക്കള്‍ എങ്ങനെ ഇടപെടണമെന്ന്‌ കാണിക്കുന്നതാണ്‌ ഈ ആശയം. എന്നാല്‍ ശരിയായ ധാരണയില്ലായ്‌മ മൂലം മക്കള്‍ വഴികേടിലാകുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.


`എനിക്കേതായാലും പഠിക്കാന്‍ കഴിഞ്ഞില്ല. മക്കളെങ്കിലും പഠിച്ച്‌ ഉയരണം' എന്ന സാധാരണക്കാരന്റെ ചിന്ത സ്വാഭാവികം. പക്ഷേ, എന്തു പഠിക്കണം, എങ്ങനെ മുന്നോട്ടു പോകണം എന്നതിന്‌ അയാള്‍ക്ക്‌ `ഗൈഡന്‍സ്‌' വേണ്ടതുണ്ട്‌. `ഞാന്‍ കൊടുംപട്ടിണിയില്‍ വളര്‍ന്നു. എന്റെ മക്കള്‍ ദാരിദ്ര്യമറിയാതെ വളരണം.' ഈ ചിന്താഗതിയിലും ഉദ്ദേശ്യശുദ്ധിയുണ്ട്‌. പക്ഷേ, `ദാരിദ്ര്യമറിയാത്ത മക്കളു'ടെ പോക്ക്‌ പലപ്പോഴും എതിര്‍ദിശയിലാകാറുണ്ട്‌. മക്കളുടെ ആഗ്രഹങ്ങള്‍ എങ്ങനെയും പൂര്‍ത്തീകരിച്ചുകൊടുക്കുന്ന രക്ഷിതാക്കള്‍ ഇന്ന്‌ എമ്പാടുമുണ്ട്‌. ഇതു മൂന്നുംകൂടി കൂട്ടിയാല്‍ കിട്ടുന്ന ഉത്തരമെന്താണ്‌? വിദ്യ നേടിയ, ദാരിദ്ര്യമെന്തന്നറിയാത്ത, ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കപ്പെടുന്ന കൗമാരയൗവനങ്ങളാണ്‌ ഒരളവോളം ഇന്നത്തെ സമൂഹത്തിന്റെ `പ്രശ്‌നം' എന്ന്‌ തിരിച്ചറിയാന്‍ നേരമായിരിക്കുന്നു. കുട്ടികളുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിച്ചു കൊടുക്കുന്നത്‌ ബുദ്ധികേടാണ്‌. കുട്ടികളുടെ ആവശ്യങ്ങള്‍ കഴിവതും സാധിച്ചുകൊടുക്കുകയാണ്‌ വേണ്ടത്‌. ആഗ്രഹങ്ങള്‍ക്ക്‌ അതിരുണ്ടാവില്ല. അതിരില്ലാത്ത ആഗ്രഹങ്ങള്‍ക്ക്‌ എതിരുമില്ലെങ്കില്‍ മനുഷ്യന്‍ അധപ്പതിക്കും തീര്‍ച്ച. ആവശ്യങ്ങളാണെങ്കിലോ? അത്‌ കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ക്കാണറിയുക. ആ അറിവ്‌ വിവേകപൂര്‍വം കൈകാര്യം ചെയ്‌താല്‍ തലമുറകള്‍ നന്നാവും; തീര്‍ച്ച.


നഴ്‌സറി പ്രായം മുതല്‍ കുട്ടികള്‍ കമ്പോളത്തിനടിമകളാകുന്നു. ദൃശ്യമാധ്യമങ്ങളില്‍ നിത്യവും കാണുന്ന പരസ്യവസ്‌തുക്കള്‍ വേണമെന്ന്‌ വാശിപിടിക്കുന്നു. ആഗ്രഹങ്ങള്‍ക്ക്‌ എതിരു നില്‌ക്കാത്ത പണമുള്ളവന്‍ (ഇല്ലാത്തവനും) എല്ലാം വാങ്ങിക്കൊടുക്കുന്നു. കുട്ടികള്‍ മുതിരുന്നു. വിദ്യാലയങ്ങളില്‍ പോകാന്‍ `സമ്മാനം' വേണം. വിപണിയില്‍ കാണുന്ന പുതിയതെല്ലാം വാങ്ങുന്നു. സൗജന്യമായി ലഭിക്കുന്ന പാഠപുസ്‌തകങ്ങള്‍ക്ക്‌ ഒരു വിലയുമില്ല. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന്‌ ഒരു വിലക്കുമില്ല. പിതാക്കള്‍ വിദേശത്താണെങ്കില്‍ ഉമ്മയുടെ നിയന്ത്രണം എല്‍ പി സ്‌കൂളിനപ്പുറം പോകുന്നില്ല. യു പി സ്‌കൂളില്‍ നിന്നു തന്നെ മൊബൈല്‍, ഹൈസ്‌കൂളില്‍ ബൈക്ക്‌... ആഗ്രഹങ്ങള്‍ക്ക്‌ വിലക്കുകളില്ല. ബാല്യം പിന്നിടുന്നു. നിറഞ്ഞ കൗമാരം, ആഗ്രഹങ്ങള്‍ പറന്നുനടക്കുന്നു. `വിദേശ രക്ഷിതാവ'ണെങ്കില്‍ പണം ഇഷ്‌ടംപോലെ. കയറും കടിഞ്ഞാണുമില്ലാതെ കുട്ടികള്‍ വിഹരിക്കുന്നു. പോകുന്നതിനും വരുന്നതിനും ഒരു നിയന്ത്രണവുമില്ല. ഇടപഴകലിന്‌ പരിധികളില്ല. ഇടക്കിടെ ടൂര്‍. എവിടേക്കെന്നോ ആരുടെ കൂടെയെന്നോ രക്ഷിതാക്കള്‍ ചോദിക്കാറില്ല. പത്തുപതിനാറു വയസ്സാകുമ്പോഴേക്ക്‌ മാതാപിതാക്കളുടെ പിടിയില്‍ നിന്ന്‌ പൂര്‍ണമായി മുക്തമാകുന്നു. ഇത്തരം കുട്ടികള്‍ക്ക്‌ അരുതായ്‌മകളില്ല. കൗമാര`ത്രില്‍' എന്തിനും ധൈര്യം പകരുന്നു. ഇത്തരക്കാരെ കെണിയില്‍ വീഴ്‌ത്താന്‍ മദ്യലോബികള്‍, മയക്കുമരുന്ന്‌ റാക്കറ്റുകള്‍, കള്ളക്കടത്തിന്റെയും കുഴല്‍പ്പണത്തിന്റെയും ഏജന്റുമാര്‍ തുടങ്ങി നിരവധി ഏജന്‍സികള്‍ വലയും വിരിച്ചിരിക്കുന്നത്‌ വിദ്യാലയപ്പടിക്കല്‍!


ഇതെഴുതുമ്പോള്‍ മുന്നിലൊരു വാര്‍ത്തയുണ്ട്‌. `ആരുമറിയാതെ രാത്രി പുറത്തിറക്കിയ കാര്‍ ലോറിയിലിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. കാറിലുണ്ടായിരുന്ന ആറു വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്‌.' നിത്യവാര്‍ത്തകളായ ആയിരത്തിലൊരു സാമ്പിള്‍ മാത്രമാണിത്‌. പതിനേഴു വയസ്സായ ഒരു വിദ്യാര്‍ഥി പുലര്‍ച്ചെ മൂന്നര മണിക്ക്‌ കറങ്ങാനിറങ്ങിയപ്പോഴാണ്‌ സംഭവം. ഈ വാര്‍ത്തയുടെ ശീര്‍ഷകത്തില്‍ തന്നെ വിവേകികള്‍ക്ക്‌ എത്ര `സന്ദേശങ്ങള്‍' അടങ്ങിയിട്ടുണ്ട്‌! ഇത്തരം അനിയന്ത്രിതാവസ്ഥയിലേക്ക്‌ കുടുംബങ്ങള്‍ നീങ്ങിപ്പോകരുത്‌. മാതാപിതാക്കള്‍ മക്കളെ കയറൂരിവിട്ട്‌ അത്യാഹിതത്തിലേക്ക്‌ തള്ളിവിടരുത്‌. സ്വയംകൃത അനര്‍ഥങ്ങള്‍ക്കു ശേഷം ഖേദത്തിന്‌ ഫലമില്ല. മറിച്ച്‌ നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന്‌ പാഠം പഠിക്കുന്നതാണ്‌ വിവേകം.


ആദര്‍ശജീവിതം നയിക്കേണ്ട മുസ്‌ലിം സമൂഹം ഈ രംഗത്ത്‌ അതീവ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. ലാളനയും വാത്സല്യവും സ്‌നേഹവും പരിഗണനയും കൊടുത്തുകൊണ്ടു തന്നെ മക്കളെ വളര്‍ത്തണം. ശാസനയും ഉപദേശവും അതിന്റെ കൂടെയുണ്ടാവണം. ശിക്ഷയല്ല ശിക്ഷണമാണാവശ്യം. ആധുനിക മനശ്ശാസ്‌ത്രത്തിന്റെ കണ്ടെത്തല്‍ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടിനെ തികച്ചും അനുകൂലമാണ്‌. അതായത്‌ കുട്ടികള്‍ക്ക്‌ ചൊല്ലിപ്പഠിക്കുന്നതിനെക്കാള്‍ കണ്ടും അനുഭവിച്ചും അറിയാനുള്ള അവസരങ്ങള്‍ നല്‌കുകയാണ്‌ വേണ്ടത്‌. അവരുടെ മുന്നില്‍ ഉത്തമമാതൃകകള്‍ ഉണ്ടാവണം. മാതാപിതാക്കളും മുതിര്‍ന്നവരും മാതൃകയായിരിക്കണം. വീട്ടിനകത്ത്‌ നന്മയുടെ മാതൃകയും പുറത്തിറങ്ങാറാകുമ്പോള്‍ സംസ്‌കാരമുള്ള കൂട്ടായ്‌മകളില്‍ ചേരുകയും ചെയ്യാനിടയായാല്‍ പരിധി വിടാതിരിക്കാന്‍ അത്‌ സഹായകമായിത്തീരും. മതവിദ്യാഭ്യാസമെന്ന ഔപചാരിക പ്രക്രിയ പൂര്‍ത്തിയാക്കി, കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌ ഫ്രെയിം ചെയ്‌ത്‌ ചുമരില്‍ തൂക്കി നിര്‍വൃതിയടയുന്നതിനു പകരം പഠിച്ചത്‌ കാണാനും കണ്ടത്‌ പകര്‍ത്താനും കുട്ടികള്‍ക്ക്‌ അവസരമൊരുക്കണം. കുട്ടികള്‍ക്ക്‌ സ്‌നേഹവും സ്വാതന്ത്ര്യവും വേണം. പക്ഷേ, താന്‍ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയനല്ല എന്ന തോന്നല്‍ മക്കളില്‍ വളര്‍ന്നുകൂടാ. അസമയത്ത്‌ ടി വി ഓഫ്‌ ചെയ്യാന്‍ പറഞ്ഞതിന്‌, മൊബൈല്‍ വാങ്ങിക്കൊടുക്കാത്തതിന്‌ നാടുവിടുക, ബസ്‌സ്റ്റോപ്പില്‍ പരിചയപ്പെട്ടവരെ കല്യാണം കഴിക്കണമെന്ന്‌ വാശിപിടിക്കുക തുടങ്ങിയ പ്രവണതകള്‍ ഒരു നിയന്ത്രണത്തിനും താന്‍ വിധേയനായിക്കൂടാ എന്ന കാഴ്‌പ്പാടില്‍ നിന്നുള്ളതാണ്‌.



 ഏഴുവയസ്സില്‍ നമസ്‌കാരം ശീലിപ്പിക്കാനും പത്തു വയസ്സായാല്‍ നിര്‍ബന്ധപൂര്‍വം പ്രേരിപ്പിക്കാനുമുള്ള പ്രവാചക നിര്‍ദേശങ്ങള്‍ തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ മഹത്തായ മാതൃകയാണ്‌. ഒറ്റ വാക്കില്‍ രക്ഷിതാക്കളോട്‌ പറയാനുള്ളത്‌ മക്കളെ കയറൂരി വിടാതിരിക്കുക എന്നു മാത്രമാണ്‌

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌.... SHAMJITH KM

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌....

ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട് - ജീവന്‍ നല്‍കി വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണ്യകനായ സ്രഷ്ടാവ്. ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി അവന്‍ സൃഷ്ടിച്ചു. മനുഷ്യനെ മണ്ണില്‍ നിന്നും, ജിന്നുകളെ തീജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമായി സൃഷ്ടിച്ചവന്‍. മനുഷ്യ-ജിന്ന് വര്‍ഗങ്ങളെ അവനെ ആരാധിക്കുന്നതിനു വേണ്ടി മാത്രമാണ് അവന്‍ സൃഷ്ടിച്ചത്. ഈ സന്ദേശം വിസ്മരിച്ച സമൂഹങ്ങളിലെക്ക് അവന്‍ ദൈവ ദൂതന്മാരെ അയച്ചു. എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്ഷ്യമേന്തെന്നും അവര്‍ മുഖേന സ്രഷ്ടാവ് നമ്മെ അറിയിച്ചു. അതനുസരിച്ച് പുണ്യം ചെയ്തവന് സ്വര്‍ഗ്ഗവും പാപം ചെയ്തവന് നരകവും അവന്‍ ഒരുക്കിവെച്ചു.


ശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോള്‍ വിജ്ഞാനത്തിന്റെ വാതിലുകള്‍ മനുഷ്യനു മുന്നില്‍ തുറക്കപ്പെട്ടു. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിക്ക്‌ ചുറ്റും വൃത്താകൃതിയില്‍ കറങ്ങുകയാണെന്നു നിരീക്ഷിച്ചു. ഈ പ്രപഞ്ച സങ്കല്‍പ്പത്തെ വികസിപ്പിച്ച ടോളമിയുടെ മാതൃകാപ്രപഞ്ചമായിരുന്നു ചര്‍ച്ചിന്റെ അഗീകാരത്തോടെ ശാസ്ത്ര ലോകത്ത് നിലനിന്നിരുന്നത്. പിന്നീട് സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് കോപ്പര്‍നിക്കസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മരണശേഷം ബ്യൂണോ ഇത് വെളിപ്പെടുത്തി. ബൈബിളിനെതിരായ സിദ്ധാന്തങ്ങള്‍  പ്രച്ചരിപ്പിച്ചുവെന്ന കുറ്റത്തിന് അദ്ദേഹത്തെ ചുട്ടു കൊന്നത് പതിനെട്ടാം നൂറ്റാണ്ടില്‍!! ആദ്യമായി ദൂരദര്‍ശിനി നിര്‍മിച്ചുകൊണ്ട് ഇതെ സിദ്ധാന്തത്തിനു ശക്തി പകര്‍ന്നിരുന്നത് ഗലീലിയോ ഗലീലിയായിരുന്നു. അദ്ദേഹം വധശിക്ഷയെ ഭയന്ന് താന്‍ കണ്ടെത്തിയതെല്ലാം തെറ്റായിരുന്നു എന്ന് ഇന്‍ക്വിസിഷന്‍ കോര്‍ട്ടിനു മുന്നില്‍ മനസ്സില്ലാ മനസ്സോടെ മൊഴി നല്‍കേണ്ടി വന്ന ശാസ്ത്രപ്രതിപയായിരുന്നു. പിന്നീട് കേപ്ലെര്‍ സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ elliptical path-ലൂടെ സഞ്ചരിക്കുകയാണെന്നു
കണ്ടെത്തി. എന്നാല്‍ എന്ത് കൊണ്ടാണ് ഇവ കൃത്യമായ സഞ്ചാരപഥത്തിലൂടെ മാത്രം സഞ്ചരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നില്ല. 17 യാം നൂറ്റാണ്ടില്‍ ന്യൂട്ടണ്‍ തന്റെ universal law of gravitation നിലൂടെ ആ രഹസ്യം കണ്ടെത്തി. ഈ അടിത്തറയില്‍ നിന്നുകൊണ്ട് Albert Einstein 4D time space continum മെന്ന സാമാന്യ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പ്രയാസമുള്ള സങ്കല്‍പ്പത്തിനു രൂപം നല്‍കി. അദ്ദേഹത്തിന്റെ തന്നെ Theory of relativity സമയം ആപേക്ഷികമാണെന്നു സ്ഥാപിക്കുകയും ന്യൂട്ടണ്‍ന്റെ ചിന്തകളെ പിന്തള്ളുകയും ചെയ്തു. ശാത്രത്തിന്റെ കണ്ണുകള്‍ ആകാശത്തിരുന്നുകൊണ്ട് ലോകത്തെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ ശരീരത്തിന്റെ വിസ്മയ ലോകത്തേക്ക്‌ വെളിച്ചം പകരുന്ന ജീനുകളെക്കുറിച്ചും പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഗവേഷണ സാധ്യതകളെ ഉയര്‍ത്തിക്കാണിക്കുന്ന ഹിഗ്സ് ബോസോണുകളെക്കുറിച്ചുമുള്ള അറിവുകള്‍ അഹങ്കാരത്തിലെക്കല്ല, വിനയത്തിലെക്കാന് നമ്മെ നയിക്കേണ്ടത്.

രണ്ടു അര്‍ധകൊശങ്ങളായ പുരുഷ ബീജത്തെയും സ്ത്രീയുടെ അണ്ഡത്തെയും സംയോജിപ്പിച്ച് ഭ്രൂണമാക്കി ഹ്രസ്വമായ ഒരു കാലയളവിനുള്ളില്‍ ഗര്‍ഭാഷയത്തിനകത്ത് ലക്ഷണമൊത്ത ശിശുവാക്കി, മാതാവിന്റെ മാര്‍വിടത്തില്‍ നിന്ന് അനിതരമായ അമ്മിഞ്ഞപ്പാല്‍ ചുരത്തിത്തന്ന് നമ്മെ വളര്‍ത്തി അറിവും കഴിവുറ്റവനുമാക്കിയ കരുണാവാരിധിയായ ജഗന്നിയന്താവിനെ വിസ്മരിച്ചു കളഞ്ഞവരാണോ നമ്മള്‍??



അപാരമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിന്റെ വിസ്ഫോടനാനന്തരം (Hubbles big bang theory) തുടക്കം കുറിച്ച പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയ ഒരു ഘട്ടമുണ്ട്. അത് സ്വയം രൂപം കൊണ്ടാതല്ല. സമയത്തിനു അതീതമായൊരു

സൃഷ്ടിപ്പാണത്തില്‍ നീയലിച്ചു കാണുന്നത്. അറിവിന്റെ കിരണങ്ങള്‍ വെളിച്ചം വിതറുമ്പോള്‍ അജ്ഞതയുടെ മാറാപ്പുകള്‍ അപ്രത്യക്ഷമാകും. അത്യല്‍ഭുതമെന്നു തോന്നിച്ചിരുന്ന പലതും ശാസ്ത്രം നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ സാധാരനമാകുന്നു. എന്നാല്‍ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഗ്രന്ഥമുണ്ട് - വിശുദ്ധ ഖുര്‍ആന്‍!!! അത് മനുഷ്യ സമൂഹത്തിനു സൂക്ഷ്മജ്ഞാനം അപ്രാപ്യമായ ചിയ മേഖലകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

  1. അന്ത്യസമയം എപ്പോള്‍ - പ്രപഞ്ചത്തിനു തുടക്കം പോലെ ഒരു ഒടുക്കവുമുണ്ട് !!
  2. മഴ, അതിന്റെ തോത്
  3. ഗര്‍ഭാശയത്തിലെ കാര്യങ്ങളെക്കുറിച്ച് 
  4. നാളെ എന്ത് സംമ്പാദിക്കും, എന്ത് നഷ്ടപ്പെടും.
  5. എപ്പോള്‍ എവിടെ വെച്ച് ഒരാളുടെ മരണം സംഭവിക്കും
  6. ആത്മാവിനെക്കുറിച്ചുള്ള അറിവ്



മനുഷ്യാ, നീയൊരു സൃഷ്ടിയാണ്. നീ ജീവിക്കുനത് പോലെ ഒരിക്കല്‍ മരിക്കുകയും ചെയ്യും. നിന്നെ ദൈവം സൃഷ്ടിച്ചത് സവിശേഷമായ വെവേചനശക്തിയോടുകൂടിയാണ്. മറ്റു ജീവജാലകങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്ന ജന്മവാസനകള്‍ പോലും നിനക്ക് ലഭിക്കാത്തത് എന്ത് കൊണ്ടാണ്? നീ എന്ത് കൊണ്ടാണ് ഇന്നത്‌ ശേരിയെന്നും, ഇന്നത്‌ തെറ്റെന്നും ചൂണ്ടിക്കാണിക്കുന്നത്? ആരാണ് അത് നിങ്ങളെ പഠിപ്പിച്ചത്? എന്ത് കൊണ്ട് മറ്റു ജീവ ജാലകങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല? നിന്റെ കണ്ണുകള്‍ തേനീച്ചയെ ശ്രദ്ധിച്ചിട്ടില്ലേ? അവയുടെ ആശയ വിനിമയത്തിലെ സൂക്ഷ്മതാ ബോധം കണ്ടറിഞ്ഞവനല്ലെ നീ? പ്രകൃതിയില്‍ നിന്റെ കണ്ണിനെ കുളിര്‍പ്പിക്കുന്ന ഏതൊരു വസ്തുവും കൃത്യമായ ബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. നീ ആസ്വദിച്ചു കുടിക്കുന്ന പാലിനെക്കുരിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പശുവിന്റെ ഉദരത്തില്‍ കാഷ്ഠത്തിനും രക്തത്തിനുമിടയില്‍ നിന്ന് ശുദ്ധമായ വെളുത്ത പാലിനെ ആരാണ് നിനക്ക് നല്‍കുന്നത്. എന്തേ നീ മാത്രം സംസാര ശേഷിയുള്ളവനായി? സൂര്യ ചന്ദ്ര ഗോളങ്ങളെ  കൃത്യമായ സഞ്ചാര പഥത്തിലൂടെ കറങ്ങുന്നതിനുള്ള ബലം പ്രകൃതിയില്‍ സ്ഥാപിച്ചത് ആരാണ്?  ഭയവും ആശയും ഉളവാക്കിക്കൊണ്ട് 'നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചു തരുന്നതും, ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവാവസ്ഥക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അവയില്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ജനങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. (30:24). മനുഷ്യ മനസ്സുകളില്‍ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തോട് മാത്രമാകുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ? നീ നിന്റെ ചിന്തകളെ അലങ്കരിക്കേണ്ടത് സൃഷ്ടാവിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടാണ്. അവനെ സ്മരിക്കാത്ത വാക്കില്‍ നന്മയില്ല, അവനെ ഓര്‍ക്കാത്ത ഹൃദയത്തില്‍ പ്രകാശവുമില്ല. 


മരണത്തിന്റെ മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ നമ്മുടെ രഹസ്യ-പരസ്യ ജീവിതത്തെ ഒന്ന് സ്കാന്‍ ചെയ്തു നോക്കെണ്ടതില്ലെ? ബാല്യത്തിന്റെ ശിക്ഷണ കാലഘടത്തില്‍ മദ്രസയില്‍ നിന്ന് ലഭിച്ചിരുന്ന അക്ഷരജ്ഞാനങ്ങള്‍ മദ്രസയുടെ വരാന്തയില്‍ ഉപേക്ഷിച്ച് ക്യാമ്പസിന്റെ നിറങ്ങളുടെ ലോകത്തേക്ക് കയറിച്ചെന്നവരാണ് നമ്മള്‍. ഇന്ന് ആകാശ ഭൂമികളെക്കുറിച്ചും പ്രകൃതിയിലെ മഹാന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചും മനുഷ്യ ശരീരത്തെക്കുറിച്ചും പ്രകൃതിയില്‍ രൂപം കൊള്ളുന്ന പ്രതിഭാസങ്ങളെക്കുറിച്ചും കീറി മുറിച്ചു പഠിക്കുന്നു. എന്നാല്‍ അവയുടെ സൃഷ്ടാവിനെ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിസ്മരിക്കുന്നു!! കൗമാരത്തിന്റെ നിറങ്ങളുടെ കാലഘട്ടം മുതലാണ്‌ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പലപ്പോയും നമ്മള്‍ വിലയിരുത്തിത്തുടങ്ങുന്നത്. അത് വരെ സ്വീകരിച്ച ആചാരാനുഷ്ടാനങ്ങളെയും വിശ്വാസ വൈകല്യങ്ങളെയും നമ്മള്‍ പ്രമാണങ്ങള്‍ വെച്ച് വിലയിരുത്താനുള്ള മാനസിക തയ്യാറെടുപ്പ്‌ നടത്തുന്നു. അവ പഠിക്കുന്നു, തിരുത്തേണ്ടവ തിരുത്തുന്നു. അതേ അവിടെ നിന്ന് ലഭിക്കുന്ന തിരിച്ചറിവാണ് നമ്മള്‍.

ക്യാമ്പസ്‌ ഇന്ന് ആഘോഷത്തില്ലാണ്. ഓരോ ദിവസവും ആഘോഷിക്കാനുള്ള കാരണമന്വേഷിച്ച് ഹോസ്റ്റല്‍ വരാന്തകളില്‍ പാട്ട് പാടി നൃത്തം ചവിട്ടി ലഹരികളില്‍ മുഴുകി അവര്‍ ചര്‍ച്ച ചെയ്തു. പ്രണയത്തിന്റെ കറുത്ത പൂക്കളാല്‍ ബന്ധിപ്പിക്കപ്പെട്ട സൌഹൃതങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാശിയുടെ മേല്‍ പ്രയാസമനുഭവിക്കുന്നവര്‍, പഠനത്തിനുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ചിട്ടും തികയാത്തവര്‍, മോഡികൂട്ടി പണം ദുര്‍വ്യയം ചെയ്യുന്നവര്‍ .... കുറ്റങ്ങള്‍ മാത്രമേ ക്യാമ്പസിനെക്കുറിച്ച് പലര്‍ക്കും സംസാരിക്കാനുള്ളൂ.  ക്യാമ്പസിനു മറ്റൊരു മുഖം കൂടി ഉണ്ട്, ആഘോഷ ലഹരിയില്‍ നിന്ന് മഹത്തായ വിനയത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും ധാര്‍മികതയുടെയും ആദര്‍ശം സ്വീകരിക്കുന്നവര്‍. അവര്‍ ചുരുക്കമായിരിക്കും, പക്ഷേ നാളെയുടെ പ്രതീക്ഷകളാണ് അവര്‍. അവര്‍ നന്മ കല്‍പ്പിക്കുന്നവരാന്, തിന്മകളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവരും മറ്റുള്ളവരെ തിന്മകളില്‍ നിന്ന് തടയുന്നവരുമാണ്. അവര്‍ മനുഷ്യന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ഭൂമി സംസാരിക്കുന്ന ദിനത്തെ ഭയപ്പെടുന്നവരാണ്. അവിടേക്ക് വേണ്ടി വിഭവങ്ങള്‍ ഒരുക്കുന്നവരാണ്. നമ്മുടെ ഏകാന്തതകളില്‍  മൊബൈല്‍ സ്ക്രീനില്‍ തത്തിക്കളിക്കുന്ന കാഴ്ചകളെക്കുറിച്ചു ഒരു പക്ഷേ ക്യാമ്പസിലുള്ളവര്‍ക്ക് അറിയുമായിരിക്കും, കുടുംബത്തിലും നാട്ടിലും ഉള്ളവരതറിഞ്ഞില്ലെന്ന് വന്നേക്കും. പക്ഷേ നമ്മുടെ മൊബൈലുകളും ലാപ്ടോപുകളും ആ രഹസ്യങ്ങളെ ലോകര്‍ക്ക് മുന്നില്‍ വിളിച്ചു പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിയേ!!!!!!!!!!!! അതെ, തിരുത്തലുകള്‍ സാധ്യമാണ്. തൗബയുടെ വാതിലുകള്‍ നമുക്ക് മുന്നില്‍ അല്ലാഹു തുറന്നു വെച്ചിരിക്കുകയാണ്. നമ്മള്‍ മാറണമെന്നു തീരുമാനിച്ചാല്‍, ഇന്ഷാ അല്ലാഹ്, അല്ലാഹു നമ്മെ മാറ്റും. അത്തരം മാറ്റങ്ങള്‍ക്കു ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എം.എസ്.എം അതിന്റെ പതിനെട്ടാമത് പ്രോഫ്കോണ്‍ 2014 Feb 7,8,9 തിയ്യതികളില്‍ പത്തനംത്തിട്ടയില്‍ വെച്ച് നടത്താനിരിക്കുകയാണ്, ഇന്ഷാ അല്ലാഹ്.